Monday, 25 July 2011

Nirmala Putul Santali poet. സന്താളികവിത - നിര്‍മ്മല പുതുല്‍

                              സന്താളി കവിത 

             ഞാന്‍ നീ കരുതുന്നതുപോലൊരാളല്ല.

                                 നിര്‍മ്മല പുതുല്‍

      നിര്‍മ്മല പുതുല്‍ ഝാര്‍ഖണ്ഡിലെ ആദിവാസി ഗോത്രങ്ങളില്‍ പെട്ട  കവയത്രി ആണ്. ലിപിയില്ലാത്ത സന്താളി ഭാഷ സംസാരിക്കുന്ന അവര്‍ ആരോഗ്യ വകുപ്പില്‍ ജീവനക്കാരി ആയിരുന്നു. ' ആദിവാസികളുടെ അംഗവിച്ഛേദത്തിന്റെ വേദനയാണ് തങ്ങളുടെ കവിതയിലെന്ന് വിനായക് തുകാറാം എന്ന ആദിവാസി കവി പറയുന്നുണ്ട്.  തങ്ങള്‍ എന്നും പ്രകൃതിയോടുള്ള ലയത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മനുഷ്യ സമത്വത്തിലും ഊന്നിയ  മൂല്യബോധം പുലര്‍ത്തിയിരുന്നുവെന്ന്  പുതിയ സാഹചര്യത്തില്‍ അവര്‍ തിരിച്ചറിയുന്നു. ചൂഷണവും ഹിംസയുമില്ലാത്ത ഒരു ലോകം അവര്‍ സ്വപ്നം കാണുന്നു. നിര്‍മ്മല പുതുല്‍, രാംദയാല്‍ മുണ്ഡാ, മാമംഗ് ഭായ്, പോള്‍ലിംഗേഡോ, കിംഫാം നോങ്കിന്‍ റി , ഡെസ് മോണ്ട് വെര്‍മോഫ്‌ളോണ്ട്, അനില്‍ ബോഡോ തുടങ്ങിയ കവികളില്‍ ആദിവാസികളുടെ മിഥക നിര്‍മ്മാണ ക്ഷമമായ കവി ഭാവന വര്‍ത്തമാന ജീവിത കാമനകളുടെ ആവിഷ്‌കാരത്തിനുള്ള മാധ്യമമാകുന്നു.' (സച്ചിദാനന്ദന്‍ അടിത്തട്ടുകള്‍ പേജ് 16 മാതൃഭൂമി ബുക്‌സ്) ഈ കവികളില്‍ ഏറ്റവും ശ്രദ്ധേയയായ കവയത്രി നിര്‍മ്മല പുതുലിന്റെ ഏതാനും കവിതകളുടെ മലയാള വിവര്‍ത്തനങ്ങള്‍:
       
                                          

     1)                          ഞാന്‍ നീ കരുതുന്നതുപോലൊരാളല്ല.      
                                                       
                                                      നിര്‍മ്മല പുതുല്‍
                                                   വിവ. ഡോ.എന്‍.എം.സണ്ണി,    
                                                   
 എനിക്കറിയാം,നീ എന്താണെന്നെക്കുറിച്ച് ചിന്തിക്കുന്നതെന്ന്
 ഒരുപുരുഷന്‍ സ്ത്രീയെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ.
          ഞാന്‍ നിന്നോടീ സംസാരിക്കുന്നവേളയിലും
          ഒരുപക്ഷേ എന്റെ വാക്കുകളിലൂടെ നീ അനുഭവിക്കുന്ന
          മാംസ ഗന്ധം നിന്നെ പുളകിതനാക്കുന്നുണ്ടാവും
 എന്നാലറിഞ്ഞു കൊള്ളുക
 നീ വായ് തോരാതെ സംസാരിക്കുമ്പോള്‍
 നിന്റെയുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വിടന്‍
 നിന്റെ ഭാഷയുടെ ദ്വാരത്തിലൂടെ ഒളിഞ്ഞ് നോക്കുകയാണെന്ന്
             ആഗ്രഹിക്കാതെ സഹായിക്കുമ്പോഴും
             ആവശ്യപ്പെടാതെ ഉപദേശം നല്‍കുമ്പോഴും
             ഞാനറിയുന്നു നിന്നുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മോഹം.
 അതുകൊണ്ടല്ലെ നീ പ്രശംസയുടെ പൊയ് പാലം ചമയ്ക്കുന്നത് !
 നീ കരുതുന്നുണ്ടാവാം ഒരുനാള്‍
 ഞാനതിലേറി നിന്നരികിലെത്തുമെന്ന്.
 എന്നാലോര്‍ഞ്ഞു കൊള്ളുക, എനിക്കറിയാം വലിയ
 വാക്കുകള്‍ കൊണ്ടും, ഭാഷയുടെ കുമ്മായംകൊണ്ടും തീര്‍ത്ത
 ദുര്‍ബലമായ ഈ പാലത്തിന്റെ രഹസ്യം.
 ഒരു പക്ഷേ നീ അറിയുന്നുണ്ടാവില്ല, മറയ്ക്കാനുള്ള ശ്രമത്തില്‍
 പലപ്പോഴും നീ വിവസ്ത്രനാവുകയാണെന്ന്,
 തിളങ്ങുന്ന കുപ്പായം കൊണ്ട്‌പൊതിഞ്ഞ
 ദുര്‍ഗന്ധിയായ ആ അടിവസ്ത്രം കൂടെ കൂടെ വെളിപ്പെടാറുണ്ടെന്ന്.
             ഞാന്‍ നിശ്ശബ്ദയാണെന്നാല്‍ ഊമയാണെന്നു കരുതരുത്
             ആജീവനാന്തം മൗന വ്രതത്തിലാണെന്നും ധരിക്കരുത്.
             ദീര്‍ഘ മൗനത്തിന്റെ ഇരുട്ടിലെന്‍ നെഞ്ചില്‍ കത്തിയെരിയുകയാണ്,
             പ്രതിരോധത്തിന്റെ  അഗ്നി
             അതിന്റെ വെളിച്ചത്തില്‍ വായിച്ചെടുക്കുകയാണ്
             നിനക്കെതിരെ ഒറ്റക്ക് പൊരുതാനുള്ള തന്ത്രം .
 എന്നാലോര്‍ത്തുകൊള്ളുക
 നിന്റെ മനസ്സിന്റെ വളഞ്ഞ പുളഞ്ഞ ഇടനാഴികളിലൂടെ ഇഴഞ്ഞ്
 നിന്റെ ദൗര്‍ബല്യങ്ങള്‍ തിരയുകയാണ് ഞാന്‍
 എന്തെന്നാല്‍ തക്കസമയത്ത്
 ഉചിതമായി നിന്നെ ആക്രമിക്കാന്‍.
 പിന്നെ കൃത്യം കഴുത്തിന്കുത്തിപ്പിടിച്ച്
 പറയും-ഞാന്‍ നീ കരുതുന്ന പോലൊരാളല്ല!! 
                                         
                                     വിവ. ഡോ.എന്‍.എം.സണ്ണി,
                                    അസോ.പ്രൊഫ, ഹിന്ദി വിഭാഗം,
                                   മലബാര്‍ ക്രിസ്ത്യന്‍ കോളേജ് .കോഴിക്കോട്.

            

2) എന്റെ എല്ലാം അവര്‍ക്കപ്രിയമാണ്.
                                                         
                                   
                        നിര്‍മല പുതുല്‍

                      വിവ.  ഡോ. അന്നസാലി. ഇ.എം
                 അസോ.പ്രൊഫസര്‍, ഹിന്ദി വിഭാഗം
   
    ഞങ്ങളോട് അവര്‍ക്ക് വെറുപ്പാണ്.
    ഞങ്ങളുടെ കറുപ്പിനോട്,
    ഞങ്ങളുടെ അജ്ഞതയില്‍
    ചിരിക്കുന്നു  പരിഹസിക്കുന്നു .
    ഞങ്ങളുടെ ഭാഷയെ കളിയാക്കുന്നു
    ഞങ്ങളുടെ എടുപ്പും നടപ്പും ആചാരങ്ങളും
    ഞങ്ങളുടെ വസ്ത്രധാരണം പോലും
    അവര്‍ക്കിഷ്ടമല്ല.
    കാടന്‍, നിരക്ഷരന്‍, ദളിതന്‍ വിശേഷണങ്ങളേറെ.
    ഞങ്ങളെ പരിഹാസത്തോടെ നോക്കുന്നു
    അവരുടേത് സഭ്യവും ശ്രേഷ്ഠവുമെന്ന് പറഞ്ഞ്
    ഞങ്ങളുടെതെല്ലാം പുച്ഛിക്കുന്നു
           ഞങ്ങളുടെ കൈതൊട്ട വെള്ളം കുടിക്കാനറയ്ക്കുന്നു
           ഞങ്ങളുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം വെറുക്കുന്നു
                     അവരുടെ വീടുകളില്‍ ഞങ്ങള്‍ക്ക് പ്രവേശനം നിഷിദ്ധം.
                     ഞങ്ങള്‍ക്കിടയില്‍ ജീവിച്ചിട്ടും
                     ഞങ്ങളുടെ ഭാഷ  പഠിക്കാനവര്‍ തയ്യാറല്ല
                     അവരുടെ ഭാഷ പഠിക്കാന്‍ ശഠിക്കുന്നു
                     അവരുടെ ഭാഷയില്‍ തന്നെ സംസാരിക്കേണം ഞങ്ങള്‍
        സഭ്യരാവാന്‍ അവരുടെ ഭാഷ പഠിക്കണം
        കളിയും ചിരിയും, ഊണുമുറക്കോം
        അവരുടേതുപോലെ വേണം
        സഭ്യരാവാനവരുടെ ആടയാഭരണങ്ങള്‍ വേണം.
                 എന്റേതെല്ലാം അവര്‍ക്കപ്രിയമാണ്.
       എങ്കിലും..
       എന്റെ വിയര്‍പ്പില്‍ വിളഞ്ഞ ധാന്യം
       അവര്‍ക്ക് പ്രിയം
       കാനന പുഷ്പം, കായ്കനികള്‍, വിറക്
       വയലുകളില്‍ വിളഞ്ഞ പച്ചക്കറികള്‍
       എന്റെ  കോഴികള്‍
       എല്ലാം അവര്‍ക്ക് പ്രിയം.
       എന്റെ സൗഷ്ഠവമുള്ള ശരീരം
       അവര്‍ക്കേറെ പ്രിയമാണ്.
                             
                                            അസോ.പ്രൊഫസര്‍, ഹിന്ദി വിഭാഗം
                              മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്



3)              ആദിവാസി പെണ്‍കുട്ടികളെക്കുറിച്ച്
                                           
                                        നിര്‍മ്മല പുതുല്‍

                                       വിവ: ഡോ. ഇ.എം. അന്ന സാലി                           
 
   പുറമെ കറുത്തിട്ടാണ്
  തിളങ്ങുന്ന പല്ലുകളെ പ്പോലെ 
  ഉളളില്‍ ശാന്തവും ശുഭ്രവുമാണവര്‍
  അവര്‍ ചിരിക്കുമ്പോള്‍ പാല്‍നുരപോലെ.
  നിര്‍മ്മലമായ ചിരി
  അപ്പോള്‍ പര്‍വ്വതത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന്
  കള-കളനാദത്തോടൊഴുകുന്നു
  ശുദ്ധജലത്തിന്നുറവ
       മുടിയിഴകളില്‍ നിറമാര്‍ന്ന ഇലകള്‍ ചൂടി
       മൃദംഗതാളത്തില്‍
       നിരചേര്‍ന്നാടുമ്പോള്‍
       അസമയത്ത് വന്നെത്തുന്നു വസന്തം.
   വയലുകളിലെ വിതയിലും കൊയ്ത്തിലും
   പാടുന്ന പാട്ടുകളില്‍
   ജീവിത ഭാരം മറന്നു പോയിടും
   എന്നവര്‍ പറഞ്ഞീടുന്നു.
                      ഇത്ര വലിയ നുണകള്‍
                      ആരാണവരെ കുറിച്ച് പറഞ്ഞത് ?
                               ആരാണ് ?
 
     നിശ്ചയമായും അത് ഞങ്ങളുടെ കൂട്ടത്തിലെ തന്നെ
     തിന്നാനും കുടിക്കാനും ഉള്ളവരായിരിക്കും
     സത്യത്തെ പുകമറയിലാക്കുന്ന
     ഒരു നാണം കെട്ട വ്യാപാരി
          
           തീര്‍ച്ചയായും
           വാക്കുകള്‍ കൊണ്ട് വഞ്ചിക്കുന്ന
           മനോവൈകല്യമുള്ള കവിയാകാം
  
                                              വിവ: ഡോ. ഇ.എം. അന്ന സാലി
                                              അസോ,പ്രൊഫസര്‍, ഹിന്ദി വിഭാഗം
                                              മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്

Wednesday, 13 July 2011

ജാതിചോദിക്കരുത്........

                ജാതി ചോദിക്കരുത്........
                           
                                               ഡോ.ശരണ്‍ കുമാര്‍ ലിംബാള

                                                          വിവ. ഡോ .എന്‍ .എം. സണ്ണി
                                                  
                                        
                                 
        ഹണമ്യയുമായുള്ള എന്റെ സൗഹൃദം എന്നുമുതലാണ് ആരംഭിച്ചത് എന്ന് എനിക്ക് കൃത്യമായി ഓര്‍മ്മയില്ല. സോലാപൂരില്‍ ഹണമ്യ തന്നെയായിരുന്നു എന്റെ ആദ്യകാല സുഹൃത്ത് .  ഞങ്ങള്‍ രണ്ടു പേരും ഒരേ കോളേജില്‍ പഠിക്കാന്‍ വേണ്ടി ഈ നഗരത്തില്‍ എത്തിയതാണ്. അവന്‍ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഞാന്‍ നഗരത്തില്‍ വാടക ക്കൊരു മുറി എടുത്തിരുന്നു. ഞാന്‍ ചിലപ്പോഴൊക്കെ അവന്റെ ഹോസ്റ്റലില്‍ പോകാറുണ്ട്. അവന്‍ എന്റെ മുറിയിലും വരാറുണ്ട്. ഞണ്ടള്‍ പരസ്പരം നോട്ട്‌സും സ്റ്റഡി മെറ്റീരിയല്‍സും മറ്റും കൈ മാറാറുണ്ട്.  ലൈബ്രറിയില്‍ പതിവായി കണ്ടുമുട്ടാറുമുണ്ട്. കോളേജ് യൂനിയന്‍ ഇലക്ഷനുമായി ബന്ധപ്പെട്ടാണ് ഞങ്ങള്‍ പരസ്പരം ഇത്രത്തോളം അടുത്തത്.  ക്ലാസ്സ് റപ്രസെന്റേറ്റീവ് പോസ്റ്റില്‍ ഞാന്‍ ഇലക്ഷനില്‍ മല്‍സരിച്ചിരുന്നു. ഹണമ്യയാണ് ഹോസ്റ്റലിലെ വോട്ടുകളൊക്കെ എനിക്ക് സംഘടിപ്പിച്ച് തന്നത്.  
     ഹണമ്യയുടെ വ്യക്തിത്വം സാധാരണ മനുഷ്യരെപ്പോലെ ആയിരുന്നു.   മഹാര്‍-മാംഗോ ജാതിയുടെ സവിശേഷമായ മുഖച്ഛായയോ, ഭാഷാ ശൈലിയോ, നിറമോ  ഒന്നും തന്നെ ഹണമ്യക്ക് ഉണ്ടായിരുന്നില്ല. എന്നാലും സംസാരിക്കുമ്പോള്‍ ഇടക്കിടക്ക് അവന്റെ ഭാഷാശൈലിയില്‍ മഹാറുകളുടെ ഭാഷ കടന്നു വരും. ഹണമ്യ മഹാര്‍ ജാതിയില്‍ പെട്ട ചെറുപ്പക്കാരനായിരുന്നു. ഞാനാകട്ടെ ലിംഗായതും. ഞങ്ങള്‍ക്ക് കരിമ്പ് കൃഷി ഉണ്ടായിരുന്നു. ഒരു സര്‍പഞ്ചിന്റെ മകനായ എന്റെ പക്കല്‍ ആവശ്യത്തിന് പണമുണ്ടായിരുന്നു. ഞാന്‍ ഹണമ്യക്ക്  ഇടക്കിടക്ക്  ഭക്ഷണം  വാങ്ങിച്ച് കൊടുക്കും.  അവനെയും കൊണ്ട് ഔട്ടിങ്ങിന് പോകും.  ഹണമ്യക്ക് നല്ല ഒത്ത ശരീരമുള്ളതു കൊണ്ട്  ഒരംഗരക്ഷകനെ പോലെയാണ് എനിക്ക് തോന്നിയത്. അവന്‍ എന്റെ ജോലികളക്കെ ചെയ്ത് തന്നിരുന്നു. ഞാന്‍ അവന് എന്റെ പാന്റും ഷര്‍ട്ടുമൊക്കെ  കൊടുത്തു. ചിലപ്പോഴൊക്കെ ഭക്ഷണവും വാങ്ങിച്ച് കൊടുക്കും. ഹണമ്യ നല്ലൊരു സ്‌പോര്‍ട്ട്‌സു മാനായിരുന്നു. കവിതയും എഴുതുമായിരുന്നു. അതു കണ്ടു തന്നെ വിദ്യര്‍ത്ഥിക ള്‍ക്കൊക്കെ  അവന്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഹണമ്യയുടെ സഹോദരിയുടെ വിവാഹത്തിന് അവന്‍ എന്നെയും വിളിച്ചിരുന്നു. എനിക്കും ഹണമ്യയുടെ നാട് കാണണമെന്നുണ്ടായിരുന്നു. ഞാന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി. എന്നാല്‍ എന്നെക്കൊണ്ട് എല്ലാവര്‍ക്കും ബുദ്ധിമുട്ടാണ് ഉണ്ടായത്. അവരുടെ ഭക്ഷണം ഞാനെങ്ങനെയാണ് കഴിക്കുക?  അവരുടെ വീട്ടില്‍  ഞാന്‍ എങ്ങനെയാണ് ഉറങ്ങുക? ഞാന്‍ ലിംഗായതാണ്. തൊടലും തീണ്ടലുമൊക്കെ എങ്ങനെയാണ് സഹിക്കുക? പോരാത്തതിന് എന്റെ വീട്ടിലറിഞ്ഞാല്‍ ? അങ്ങനെ പലതരത്തിലുള്ള ചോദ്യങ്ങള്‍ അവരെ അലട്ടി. എല്ലാവരും എന്നെ ആശ്ചര്യത്തോടെ നോക്കാന്‍ തുടങ്ങി......... ഞാനും ആകെ വിഷമത്തിലായി. ഒരു കാര്യം എനിക്ക് മനസ്സിലായി, ഞാന്‍ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ്. എനിക്ക് വേണ്ടി അവര്‍ വേറെ ഭക്ഷണം പാചകം  ചെയ്തു. താമസിക്കാനും വേറെ സൗകര്യം ഏര്‍പ്പാടാക്കി. അവരുടെ ജീവിതം കണ്ടപ്പോള്‍ എനിക്ക് ശരിക്കും വിഷമം തോന്നി. അവരുടെ വീട്ടില്‍ നിന്ന് വെള്ളം കുടിച്ചപ്പോള്‍ എനിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. വെള്ളം തൊണ്ടയിലൂടെ അകത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല.
     ഞാന്‍ ഒരു മഹാറിന്റെ വീട്ടിലാണ് താമസിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെന്ന  ഒരു ഭയം എന്റെ മനസ്സിലും തോന്നുന്നുണ്ടായിരുന്നു. എങ്ങനെയെങ്കിലും അവിടെ നിന്ന് ഒന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന് മനസ്സില്‍ തോന്നി. ഒരു ദിവസം മാത്രം നിന്ന് ഞാന്‍ തിരിച്ച് പോന്നു. ഹണമ്യയുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോള്‍ എനിക്ക് എന്റെ വീട്ടിലെ വേലക്കാരെപ്പോലെ തോന്നി.
    കുറച്ച് ദിവസം കഴിഞ്ഞു;
    ഏതോ കാര്യത്തിന് ഹണമ്യയുടെ അച്ചന്‍ നഗരത്തില്‍ വന്നപ്പോള്‍ എന്റെ മുറിയിലും വന്നു, തന്റെ മകന്റെ സുഹൃത്ത് എന്ന നിലയില്‍  അദ്ദേഹത്തിന് എന്നെ കാണാന്‍ കഴിയുമായിരുന്നില്ല. വെയിസ്റ്റ് ഇടുന്ന സ്ഥലത്താണ് ഇരുന്നത്. ഓ.. മ്പ്രാ, ഓ...മ്പാ എന്ന് പറഞ്ഞു കൊണ്ടിരുന്നു. തന്റെ മഹാര്‍ ജാതിയും എന്റെ പാട്ടീല്‍ സ്ഥാനവും മറക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഞാന്‍ അദ്ദേഹത്തിന് ചായ കൊടുത്തു. എന്റെ കപ്പില്‍ ചായ കുടിക്കാന്‍  അദ്ദേഹം തയ്യാറായില്ല, അവസാനം മനസ്സില്ലാ മനസ്സോടെ കുടിച്ചു. കപ്പും പ്ലേറ്റും കഴുകി വെച്ചു. പോകുമ്പോള്‍ വിനയത്തോടെ കൈ കൂപ്പിയപ്പോള്‍ എനിക്ക് എന്റെ ഗ്രാമത്തിലെ ലക്ഷ്യാ എന്നാ മഹാറിനെയാണ് ഓര്‍മ്മ വന്നത്.
     കരിമ്പ് പാടത്ത് കരിമ്പ് വെട്ടി ശര്‍ക്കര ഉണ്ടാക്കുന്ന ജോലി ആരംഭിച്ചിരുന്നു. വീട്ടില്‍ നിന്ന് കത്തു വന്നു.  ഹണമ്യയെ ഒരു വട്ടം എന്റെ നാട്ടില്‍ കൊണ്ടു പോകണമെന്ന് ഞാന്‍  തീരുമാനിച്ചു. ഹണമ്യയും സമ്മതിച്ചു.  എന്നാല്‍ അവന്റെ ജാതി അതിന് തടസ്സായിരുന്നു.  എന്റെ അച്ഛന്‍ പഴയ പാരമ്പര്യങ്ങളുടെ സൂക്ഷിപ്പുകാരനാണ്. അദ്ദേഹം ആദ്യം തന്നെ ഹണമ്യയോട് പേര് ചോദിക്കും.  അപ്പോള്‍ അദ്ദേഹത്തിന് മനസ്സിലാവും ഹണമ്യ മഹാര്‍ ജാതിയില്‍പ്പെട്ടതാണെന്ന്. അവനെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. എനിക്കും ശിക്ഷ കിട്ടും. ഇനി അവന്‍ ലിംഗായത്താണെന്ന് പറഞ്ഞാല്‍ എന്റെ അച്ഛന്‍ അവരെ യൊക്കെ നന്നായി അറിയുകയും ചെയ്യും. അദ്ദേഹം ഹണമ്യയോട് അതിനെക്കു റിച്ചെങ്ങാനും സംസാരിച്ചാല്‍ അവന്‍ കുടുങ്ങും. അതു കൊണ്ട് ഞാനും ഹണമ്യയും തമ്മില്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തി.
     എന്റെ വീട്ടില്‍ ഇടക്കിടക്ക് വന്നു പോകുന്ന കൂട്ടരാണ് ഗഡരിയാ ജാതിക്കാര്‍. ഗഡരിയ ജാതിക്കാര്‍ ഞങ്ങളുടെ വീട്ടില്‍ വന്നു പോകാറുണ്ട്. അവര്‍ക്ക് തൊടീലും തീണ്ടലുമൊന്നും ബാധകമായിരുന്നില്ല. അാഹാറുകളും,മാംഗുകളുമൊഴിച്ച് മറ്റാരും വരുകയും പോകുകയും ചെയ്യുന്നതിന് അച്ഛന് വിരോധമില്ലായിരുന്നു എന്നാല്‍ താന്‍ ഗഡരിയാ ജാതിയാണെന്ന് പറയാന്‍ ഹണമ്യ ഭയപ്പെട്ടു.  എങ്ങാനും പിന്നീട് കണ്ടു പിടിക്കപ്പെട്ടാലോ? അറിയുന്ന ആരുടെയെങ്കിലും കണ്ണില്‍പെട്ടാലോ?  ഞാന്‍ ഹണമ്യക്ക് ധൈര്യം പകര്‍ന്നു കൊണ്ടിരുന്നു. അങ്ങനെ അവസാനം ഞാനും ഹണമ്യയും എന്റെ ഗ്രാമത്തിലെത്തി.
    ഹണമ്യ പേടിച്ചരണ്ടതു പോലെയാണ് എന്റെ   വീട്ടില്‍ താമസിച്ചത്. പൂജാമുറിയില്‍ കടക്കാന്‍ അവന് ഭയമായിരുന്നു. ഞാനും ഹണമ്യയും പാടത്ത് പോയി, ഗ്രാമത്തില്‍ മൊത്തം കറങ്ങി, ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തി. എന്റെ അമ്മ ഹണമ്യയോട് വാത്സല്യത്തോടു കൂടി പെരുമാറി. അമ്മ അവന് നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുത്തു. എന്നാലും ഹണമ്യ തുറന്ന് സംസാരിക്കുന്നുണ്ടായിരുന്നില്ല. രാത്രി ഏറെ കഴിഞ്ഞിട്ടും അവന് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്തോ അസ്വസ്ഥനായി കാണപ്പെട്ടു.
   വീട്ടില്‍  വരുന്നവരൊക്കെ ഹണമ്യയെകുറിച്ച് ചോദിച്ചു. ഹണമ്യക്ക് പകരം ഞാനാണ് അവന്റെ പേര് പറഞ്ഞത്. അവരൊക്കെ ഗഡരിയാ ജാതിക്കാരായിരുന്നു. ഞങ്ങളുടെ പാടത്ത് ഗഡരിയാ ജാതിയില്‍പ്പെട്ട ഒരാള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഹണമ്യയോട് അയാള്‍ക്ക് വലിയ സ്‌നേഹമായിരുന്നു. ഒരിക്കല്‍ അയാള്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് ഹണമ്യയോട് അയാളുടെ ബന്ധുമിത്രാതികളെ കുറിച്ച് ചോദിക്കാന്‍ തുടങ്ങി.    അപ്പോള്‍ ഹണമ്യ തപ്പിത്തടഞ്ഞു കൊണ്ടിരുന്നു.
   ഞാന്‍ ഇടക്ക് കയറി പറഞ്ഞു. ' ഹണമ്യ  ചെറുപ്പത്തിലേ തന്നെ പഠിക്കുന്നതിനു വേണ്ടി സോലാപൂരിലേക്ക് പോയതാണ്. അതു കൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും കുറിച്ച് അവന് വലിയ പിടിപാടൊന്നുമില്ല.' ആ വിഷയം അവിടെ അവസാനിച്ചു. അങ്ങനെ ഹണമ്യ ഒരു കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടു. ഗ്രാമത്തില്‍ മൂന്ന് നാലു ദിവസം കൂടി
താമസിക്കണമെന്ന് ഞങ്ങള്‍  ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഹണമ്യ തീര്‍ത്തും  അസ്വസ്ഥനായിരുന്നു. ഹണമ്യയെ എന്റെ വീട്ടിലെ എല്ലാവരും പൂജാരി എന്നാണ് വിളിച്ചിരുന്നത്.  ഹണമ്യയുടെ പേര് പൂജാരി എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്.
     ഒരിക്കല്‍ അച്ഛന്‍ എന്റെ  മുറിയില്‍ വന്നു. ശര്‍ക്കര ഉണ്ട വില്‍ക്കാന്‍ വേണ്ടി സോലാപുരിലേക്ക് വന്നതായിരുന്നു. രണ്ടു ദിവസം അദ്ദേഹം എന്റെ റൂമിലായിരുന്നു താമസിച്ചത്. അച്ഛനോടൊപ്പം ഞങ്ങളുടെ പാടത്ത് പണിയെടുക്കുന്ന ഗഡരിയാ ജാതിക്കാരനും ഉണ്ടായിരുന്നു. ശരക്കര ഉണ്ടാക്കുന്ന ജോലിയില്‍ അയാള്‍  സമര്‍ത്ഥനായിരുന്നു. അയാള്‍ ഹണമ്യയെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. അച്ഛന്‍ മനസ്സില്‍ കണക്ക് കൂട്ടിയിരുന്നു ഹണമ്യ ചെറുപ്പമാണ്, പഠിക്കുകയുമാണ്, ഭാവിയില്‍ ഏതെങ്കിലും ബന്ധത്തിലുള്ള പെണ്‍കുട്ടിയുമായി വിവാഹമാലോചിക്കാവുന്നതാണ്.
   ഞാനും അച്ഛനും, ഞങ്ങളുടെ ശര്‍ക്കര ഉണ്ടാക്കുന്ന തൊഴിലാളിയും കൂടി ഹണമ്യയെ കാണാനായി പുറപ്പെട്ടു. 'പൂജാരി മുറിയിലുണ്ടോ എന്ന് നോക്കി വരാം' എന്ന് പറഞ്ഞ് ഞാന്‍ മുന്നോട്ട് നടന്നു. ഹണമ്യയും റൂം പാര്‍ട്ടണറും കൂടി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ഹണമ്യയെ  പുറത്തേക്ക് വിളിച്ചു. നിന്നെ കാണാനായി എന്റെ അച്ഛന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞതും അവന്‍ അസ്വസ്ഥനായി. ഞാന്‍ അച്ഛനെ അകത്തേക്ക് വിളിച്ചു. ഹണമ്യ അവന്റെ മുറി വൃത്തിയാക്കി.
      ഞാന്‍ മുറിയിലൊന്ന് കണ്ണോടിച്ചു.
   ഹണമ്യ ഡോ. അംബേദ്ക്കറിന്റെ ചിത്രം മറച്ചു വെച്ചിരുന്നു. ചുമരില്‍ രണ്ട് മൂന്ന് സിനിമാ നടികളുടെയും ചിത്രങ്ങളുണ്ടായിരുന്നു. അതും മറച്ചു വെച്ചു. അവന്റെ  മുഖത്ത് പരിഭ്രമം നിറഞ്ഞു നിന്നു.  'പൂജാരീ നീ എന്താണിങ്ങനെ പരിഭ്രമിക്കുന്നത്?' അച്ഛന്റെ ആ ചോദ്യത്തിന് മറുപടിയായി അവന്‍ കേവലം പുഞ്ചിരിക്കുക മാത്രമാണ് ഉണ്ടായത്. അവന്റെ റൂം പാര്‍ട്ട്ണര്‍ കണ്‍ഫ്യൂഷനിലായി. കുറച്ച് സമയം കഴിഞ്ഞ് ഞങ്ങള്‍ പുറത്ത് വന്നു. പുറത്ത് വന്നാല്‍ ആരെങ്കിലും കണ്ട് “ജയ് ഭീം” എന്ന് പറയും എന്ന ഭയം കൊണ്ട് ഹണമ്യ പുറത്ത് വന്നില്ല. അവന്‍ റൂംമില്‍ വെച്ച് തന്നെ ഞങ്ങള്‍ക്ക് ചായ തന്നു.
   അച്ഛന്‍ അവനെ പുറത്ത് പോകാന്‍ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. അവന് നാളെ ട്യൂട്ടോറിയല്‍ ഉണ്ട് എന്ന് പറഞ്ഞ് ഞാന്‍ അച്ഛനെ പിന്തിരിപ്പിച്ചു.
   ഹണമ്യ മുറിയില്‍ തന്നെ ഇരുന്നു.
    ഒരിക്കല്‍ ഹണമ്യയും അച്ഛനും ബസ്സ് സ്റ്റാന്‍ഡില്‍ വെച്ച് കണ്ടു. അച്ഛന്‍ അവനെ അരികിലേക്ക് വിളിച്ചു. അവനോട് വിശേഷം ചോദിച്ചു. ' പൂജാരി നന്നായി പഠിക്കണം' എന്ന് പറഞ്ഞ് പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഹണമ്യ അച്ഛനെ യാത്രയാക്കാനായി ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു. ഇതിനിടയില്‍ ഹണമ്യയുടെ അച്ഛന്‍ അവരുടെ അടുത്തേക്ക് വന്നു. ഹണമ്യ ആകെ വിഷമത്തിലായി. അവന്റെ അച്ഛനെകുറിച്ച് എന്റെ അച്ഛനോട് അവന്‍  പറഞ്ഞു. 'എന്റെ ഗ്രാമത്തിലെ ആളാണ്.'  പിന്നീട് കണ്ടപ്പോള്‍ ഹണമ്യ  ആ കാര്യം പറഞ്ഞു  കേട്ട്  ഞാന്‍ ആര്‍ത്ത് ചിരിച്ചു. എന്നാല്‍ അവന്റെ ഉള്ളിന്റെ ഉള്ളില്‍ നീറ്റലായിരുന്നു. ഞാന്‍ അവനെ ചിരിപ്പിക്കാന്‍  എത്ര ശ്രമിച്ചിട്ടും അവന്‍ കൂടുതല്‍ സീരിയസായി ഇരുന്നതേയുള്ളു. 
       ഹണമ്യയും ഹണമ്യയുടെ ഉള്ളിലെ 'പൂജാരിയും'.
       പൂജാരിയും, പൂജാരിയുടെ ഉള്ളിലെ ഹണമ്യയും.
     ഹണമ്യയുടെ ചിരിക്കുന്ന മുഖവും, ഉത്സാഹം നിറഞ്ഞ സ്വഭാവവും എവിടെ പോയി മറഞ്ഞു എന്നറിയില്ല.
     ഹണമ്യ ഒരു കവിത എഴുതിയിരുന്നു. അതില്‍ ഹിന്ദു മതത്തിലെ ദേവീ ദേവന്മാരെ  മോശമായി ചിത്രീകരിച്ചിരുന്നു.  ഞാന്‍ അത് അവന്റെ പക്കല്‍ കണ്ടു. അതു വായിച്ചപ്പോള്‍ എനിക്ക് ശരിക്കും വിഷമം തോന്നി. ഇവനോട് എനിക്ക് എന്ത് സ്‌നേഹമാണ്, എന്നിട്ടും അവന്‍ അവന്റെ ജാതി മറക്കാന്‍ തയ്യാറില്ല. അവന്‍ ഹിന്ദു മതത്തെ ഇങ്ങനെ തെറിപറയുന്നത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.  ഞാന്‍ അവനുമായി വാദ പ്രതിവാദം നടത്തി. ഇത്തരം കവിത എഴുതുന്നതു കൊണ്ട് ജാതി വ്യവസ്ഥ ഇല്ലാതാവില്ല. മറിച്ച് ആരെങ്കിലും തമ്മില്‍ അല്പമെങ്കിലും അടുപ്പമുണ്ടെങ്കില്‍ അതും ഇല്ലാതാവുകയും ചെയ്യും. എനിക്ക് അവന്റെ കവിതയെ കുറിച്ച് വെറുപ്പ് തോന്നി. അവന്റെ കവിത വളരെ തീവ്രമായിരുന്നു. എന്നാല്‍ ഹണമ്യ വിനയ ശീലനും പാവവുമായിരുന്നു.   എനിക്ക് എപ്പോഴെങ്കിലും ദേഷ്യം വന്നാല്‍ ഹണമ്യ  ഒരു പ്രത്യേക രീതിയില്‍ ചിരിക്കും. തികച്ചും ശാന്തനായിരിക്കും.
  ഹണമ്യയും ഹണമ്യയുടെ ഉള്ളിലെ കവിതയും.
  കവിതയും കവിതയുടെ ഉള്ളിലെ ഹണമ്യയും.
  കവിതയില്‍ നിന്ന് ഹണമ്യ എത്രയോ നാഴിക ദൂരെയാണ്.
     ഇതിനിടയില്‍ എന്റെ അമ്മക്ക് കലശസലായ അസുഖം ബാധിച്ചു. വാഡിയാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. അമ്മ അനുദിനം ക്ഷീണിച്ചു വന്നു. ഞാനും അച്ഛനും അമ്മയുടെ അടുത്ത് ഇരുന്ന് പരിചരിച്ചു. ഇടക്കിടക്ക് അമ്മക്ക് പൂജാരിയെ ഓര്‍മ്മ വന്നു.  'പൂജാരി എവിടെയാണ്?' എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അവന്‍ ഗ്രാമത്തിലേക്ക് പോയി. ഹണമ്യ എന്റെ അമ്മയുടെ അസുഖ വിവരം അറിഞ്ഞിരുന്നു. ഞാന്‍ ദളിത് സാഹിത്യത്തെ എതിര്‍ത്ത് സംസാരിച്ചതു കൊണ്ട് അവന്‍ എന്റെ അടുത്ത് വരുന്നത് കുറച്ചു എന്ന് എനിക്ക് മനസ്സിലായിരുന്നു. ഞാന്‍ ഹണമ്യക്ക്  കത്തയച്ചു അമ്മ നിന്നെ അന്വേഷിക്കുന്നുണ്ട്, ഒന്ന് വന്ന് കാണണം. ഞാന്‍ കത്തയച്ചിട്ടൊന്നും ഹണമ്യ വന്നില്ല. അമ്മയും രണ്ട് മൂന്ന് ദിവസം ഹണമ്യയെ കുറിച്ച്  ചോദിച്ചില്ല. നാളെ അമ്മക്ക് രക്തം കൊടുക്കേണ്ടി വരും. ഞാനും അച്ചനും രക്തം കൊടുത്ത് കഴിഞ്ഞിരുന്നു. ഹണമ്യ വന്നിരുന്നു  വെങ്കില്‍ എളുപ്പാമാകുമായിരുന്നു അവന്റെ രക്തം ചെക്ക് ചെയ്താല്‍ ആ പ്രശ്‌നം പരിഹരിക്കാമായിരുന്നു. എന്റെ മറ്റൊരു സുഹൃത്ത്  അമ്മക്ക് ബിസ്‌കറ്റും പഴങ്ങളും വാങ്ങിച്ചു കൊണ്ടു വന്നു.
    പിറ്റേ ദിവസം ഹണമ്യ വന്നു. കുറേ സമയം അമ്മയോട് സംസാരിച്ച് അമ്മയുടെ അടുത്ത് തന്നെ ഇരുന്നു. ഹണമ്യയുടെ രക്ത ഗ്രൂപ്പ് അമ്മക്ക് യോജിക്കുന്നതായിരുന്നു. ഞാന്‍ ആ കാര്യം ഹണമ്യയോട് പറഞ്ഞു. ഹണമ്യ വന്നപ്പോള്‍ അച്ഛനും വലിയ സന്തോഷമായി.
     ഞാനും ഹണമ്യയും കൂടി അമ്മക്ക് മരുന്ന് വാങ്ങുന്നതിന് വേണ്ടി പുറത്തേക്ക് പോയി.
   ഹണമ്യ പറഞ്ഞു- 'രക്തത്തെ കുറച്ച് ചിന്തിക്കണ്ട, ഞാന്‍ രക്തം നല്‍കാം. എന്റെ സുഹൃത്തിനെയും വിളിച്ചു കൊണ്ടു വരാം. നീ അമ്മയെ ശ്രദ്ധിച്ചാല്‍ മതി. '
   അല്പസമയം കഴിഞ്ഞ് ഞങ്ങള്‍ മരുന്നുമായി എത്തി.
  അമ്മയുടെ മുഖം വാടിയിരുന്നു. അച്ഛന്‍ പുറത്ത് എവിടെയോ പോയതായിരുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല.  അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നു ണ്ടായിരുന്നു. ഹണമ്യ അമ്മയുടെ അടുത്ത് എത്തിയതും അമ്മ എന്തോ പിറുപിറു ക്കുന്നുണ്ടായിരുന്നു. എനിക്ക് എന്തോ ഒരു പന്തികേട് തോന്നി. അമ്മ ഹണമ്യയോട് പറഞ്ഞു-
     'ദൂരെ പോ! എന്നെ തൊടരുത്'.
     ഹണമ്യയുടെ ജാതിയെ കുറിച്ച് ആരെങ്കിലും അമ്മയോട് പറഞ്ഞിട്ടുണ്ടായിരിക്കും.
     ഹണമ്യ ഇറങ്ങിപോയി..
     ഞാന്‍ അമ്മയുടെ അടുത്ത് നിന്നു.
    കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്‍ വന്നു. അച്ഛന്‍ എല്ലാ കാര്യവും പറഞ്ഞു. ഈ ആ ശുപത്രിയില്‍ ഹണമ്യയെ അറിയുന്ന ഒരു മഹാര്‍ ജാതിക്കാരി സ്ത്രീ വന്നിരുന്നു. ആ സ്ത്രീ അമ്മയോട് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു.
       വൈകുന്നേരം അമ്മക്ക് രക്തം കൊടുക്കേണ്ടതാണ്.
    ഉച്ചകഴിഞ്ഞപ്പോള്‍ ഹണമ്യ വന്നു. അവന്‍ രക്തം കൊടുക്കാന്‍ തയ്യാറായാണ് വന്നത്.
ഞാന്‍ അമ്മയുടെ അടുത്ത് ചെന്ന് അമ്മയോട് പറഞ്ഞു, ഹണമ്യ വന്നിട്ടുണ്ട്. അമ്മ തികച്ചും ശാന്തമായി പറഞ്ഞു, നീ ആ മഹാര്‍ പയ്യനെ വീട്ടില്‍ വിളിച്ചു കൊണ്ട് വന്ന് അയിത്തമാക്കി. അതിന്റെ ശാപമാണ് ഞാനനുഭവിക്കുന്ന ഈ വേദന. ഇനി എനിക്ക് ഇതില്‍ നിന്ന് മോക്ഷമില്ല. ഞാന്‍ മരിച്ചു പോയാലും എനിക്ക് പ്രശ്‌നമില്ല. എന്റെ ശരീരത്തില്‍ മഹാറിന്റെ രക്തം കയറ്റണ്ട. നിന്റെ അച്ഛന്‍ എന്നെ ഗംഗയില്‍ കുളിപ്പിച്ചു കൊണ്ടു വന്നു. നീ എന്റെ ദേഹത്ത് മഹാറിന്റെ രക്തം കയറ്റാന്‍ ശ്രമിക്കുകയാണ്. നീ പാപിയാണ്.'
     അമ്മയുടെ വികാരം എനിക്ക് മനസ്സിലാവുമായിരുന്നു. അമ്മയുടെ കണ്ണുകളില്‍ കണ്ണു നീര്‍ നിറഞ്ഞിരുന്നു.  എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
    അല്‍പസമയം കഴിഞ്ഞ് അച്ഛന്‍ വന്നു. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന കണ്ണുകള്‍ കണ്ട് ഞാന്‍ ശരിക്കും പേടിച്ചു. ഞാന്‍ അവിടെ നിന്ന് പുറത്തേക്ക് പോയി. ഗേറ്റില്‍ ഹണമ്യ നില്‍ക്കുന്നുണ്ടായിരുന്നു.
   ഞാന്‍ ഹണമ്യയോടു പറഞ്ഞു, മരുന്നു കൊണ്ട് തന്നെ കാര്യം നടക്കും. രക്തത്തിന്റെ ആവശ്യം വരില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പിന്നീട് അവന്റെ റൂം പാര്‍ട്ടണര്‍ പറഞ്ഞു അച്ഛന്‍ അവനെ വളരെ അധികം ശകാരിച്ചു. എനിക്ക് തലകറങ്ങുന്നതു പോലെ തോന്നി.
      ഞാനും എന്റെ ഉള്ളിലെ ഞാനും.
   രണ്ടും പഴയ ഘടികാരത്തെപ്പോലെ അനങ്ങുന്നുണ്ടായിരുന്നു.   അത് ചലിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.  എന്നാല്‍ വീണ്ടും അത് നിശ്ചലമായി പോയി. അച്ഛന്‍ എന്റെ അരികിലൂടെ മരുന്നു വാങ്ങുന്നതിനു വേണ്ടി നടന്നു പോയി.
     അപ്പോഴേക്കും ഗ്രാമത്തില്‍ നിന്ന് ഞങ്ങളുടെ ഗഡരിയ ജാതിക്കാരനായ ആ വേലക്കാരന്‍ വന്നു.  'എന്താണ് പൂജാരി ജീ വരാന്‍ ഇത്ര വൈകിയത്. യജമാനത്തി എന്നും താങ്കളെ അന്വേഷിക്കുന്നുണ്ടായിരുന്നു. എവിടെ പോയിരുന്നു?'. ശര്‍ക്കര ഉണ്ടാക്കുന്ന വേലക്കാരന്‍ ചോദിച്ചു. ഞാനും ഹണമ്യയും കല്ലു പോലെ ചേതന അറ്റു നിന്നു. ഹണമ്യയുടെ  റൂം പാര്‍ട്ടണര്‍ പറയുന്നുണ്ടായിരുന്നു-
     'ഇത് പൂജാരിയല്ല, ഹണമ്യയാണ്, മഹാര്‍ ജാതിക്കാരനായ ഹണമ്യ.'.
               
                                            ഃഃഃഃഃഃഃഃഃ

ആധുനികോത്തര സാഹിത്യസങ്കല്‍പ്പങ്ങളിലൂടെ ഒരു തീര്‍ത്ഥയാത്ര

                                                             
                                                                                      
                                                                                                                                                
             ആധുനികോത്തര സാഹിത്യസങ്കല്‍പ്പങ്ങളിലൂടെ
                                    ഒരു തീര്‍ത്ഥയാത്ര
                 
                                   ഡോ.എന്‍ . എം സണ്ണി                                        
                                                   
                 ശ്രദ്ധേയനായ മറാഠി എഴുത്തുകാരന്‍ ഡോ.ശണ്‍കുമാര്‍ ലിംബാള ഇന്ത്യയിലെ ദളിത് എഴുത്തുകാരില്‍ ആശയ വൈപുല്യം കൊണ്ടും സാമൂഹ്യമായ ഇടപെട ലുകള്‍ കൊണ്ടും ദളിത് മുന്നേറ്റത്തിന്റെ മുന്‍നിര പോരാളികളിലൊരാളാണ്. വാക്കുകള്‍ ആയുധവും, തൂലിക മതവും, കടലാസ് ജീവിതവുമാക്കിയ സര്‍ഗ്ഗധ നനായ കര്‍മ്മയോഗി എന്ന നിലയ്ക്കാണ് വര്‍ത്തമാനകാല ഭാരതീയ സാഹിത്യം  ലിംബാളയെ വിലയിരുത്തുന്നത്. ഒരു എഴുത്തുകാരനെന്ന നിലയില്‍ തന്നെ സ്വാധീനിച്ച പുരോഗമനവാദികളായ ദളിതേതര എഴുത്തു കാരോടുള്ള കടപ്പാട്  അദ്ദേഹം മറച്ചുവെക്കുന്നില്ല. മതേതര ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടു ത്തുക എന്ന വിശാല മാനവിക വീക്ഷണത്തില്‍ ഉറച്ചു നിന്നു കൊണ്ട് അദ്ദേഹം സാഹിത്യ സാംസ്‌കാരിക മേഖലകളിലെ തന്റെ ഇടപെടലുകള്‍ നടത്തുന്നത്.  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും  അടിച്ചമര്‍ത്ത പ്പെട്ടവരുടെയും ഉന്നമനമാണ് ദളിത് സാഹിത്യം മുന്നോട്ട് വെക്കുന്ന പ്രധാന മുദ്രാവാക്യം. വാക്കുകളി ല്ലത്ത വരുടെ വാക്കായും, നിരാശ്രയരുടെ ആശ്രയമായും, ശക്തിഹീനരുടെ ശക്തി യായും, അശരണരുടെ അത്താണിയുമായാണ് ആഗോളവല്‍ക്കരണാനന്തര സമൂ ഹം ദളിത് സാഹിത്യത്തെ നിര്‍വചിക്കുന്നത്. സ്വാതന്ത്ര്യത്തിനും, തുല്യതയ്ക്കും, മാനവികമൂല്യങ്ങളുടെ വ്യാപനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ആയുധ ങ്ങളായാണ് ദളിത് എഴുത്തുകാര്‍  തങ്ങളുടെ രചനകളെ  മുന്നോട്ടു വെക്കുന്നത്.  മനുഷ്യാവകാശ പ്രഖ്യാപനങ്ങളായാണ്് അവര്‍ ഓരോ കൃതികളും അവതരിപ്പി ക്കുന്നത്. ജാതി-മത രഹിത സമൂഹ നിര്‍മ്മിതിക്കു വേണ്ടിയുള്ള പോരാട്ടമായാണ് കീഴാള സമൂഹം എഴുത്തിനെ നോക്കികാണുന്നത്. 
                 അക്കര്‍മാശിയാണ് അദ്ദേഹത്തെ  മുന്‍നിര എഴുത്തുകാരുടെ നിരയിലേക്ക് ഉയര്‍ത്തി കൊണ്ടു വന്നത്. നൂറ്റാണ്ടുകളായി കീഴാള സമൂഹം അനുഭവിച്ചു വന്ന ഹീനവും  നിന്ദ്യവുമായ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരകളാക്കപ്പെട്ട ജനതയുടെ നൊമ്പരങ്ങളാണ് അക്കര്‍മാശിയിലൂടെ അക്ഷരലോകം നോക്കിക്കണ്ടത്. മറാഠി യില്‍ ഗൗരവമായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അക്കര്‍മാശി നിമിത്തമായി. ജാരസന്തതി, തന്തയില്ലാത്തവന്‍ എന്നിങ്ങനെയുള്ള വിവക്ഷകള്‍ ആ പദത്തിനു ണ്ടായിരിക്കെ ഒരു സാഹിത്യ കൃതിക്ക് ഒരു അശ്ലീല പദം പേരാവുന്നതെങ്ങിനെ, എന്നതായിരുന്നു ആദ്യ വിമര്‍ശനം. സഭ്യേതരമായ ഭാഷ, നിലവിലുള്ള സാഹി ത്യമാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നു, ദളിത ജീവിതങ്ങള്‍ പച്ചയായി ആവിഷ് കരിക്കുന്നു,  തുടങ്ങിയ നിരവധി ആക്ഷേപങ്ങള്‍  മറി കടന്നാണ് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ഭാഷകളി ലെഴുതപ്പെട്ട ആത്മകഥകളില്‍ മുന്‍നിരയില്‍ അക്കര്‍മാശി സ്ഥാനം പിടിച്ചത്.
                നരവാനരന്‍, ഹിന്ദു, ബഹുജനം എന്നീ നോവലുകള്‍ ഒരു തുടര്‍ച്ചയായാണ് പുറത്തു വന്നത്. ഇന്ത്യയില്‍ ദളിത് ജീവിതമനുഭവിക്കുന്ന നൃശംസതകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാഴ്ചകളുമായാണ് ഈ നോവലുകള്‍ വായനാ സമൂഹ ത്തെ അഭിമുഖീകരിക്കുന്നത്.  സാഹിത്യ സിദ്ധാന്തം , കവിത, ചെറുകഥ, നോ വല്‍, ലേഖനങ്ങള്‍ എന്നീ ശാഖകളിലായി  നാല്പതോളം കൃതികള്‍ ലിംബാളെ യുടേതായുണ്ട്.
                                                 
     'ബഹുജനം' ഏറെ ശ്രദ്ധേയമായ ഒരു നോവലാണ്.  മതവും ജാതിയും വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എത്രത്തോളം സ്വാധീനം ചെലു ത്തുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായാണ് ഈ നോവല്‍ വായിക്കപ്പെടുന്നത്. ജാതി-മതാധിഷ്ഠിത രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന പിന്നോക്ക, കീഴാള ജനവിഭാഗങ്ങളില്‍പ്പെട്ട പ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടു ത്തലിന്റെയും അടിച്ചമര്‍ത്തലിന്റെയും കഥ പറയുന്നതാണ് ഈ നോവല്‍. ഒരു ചേരിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ നോവല്‍  പഴയ നോവല്‍ സങ്കല്‍ പ്പങ്ങളെയും നായക സങ്കല്‍പ്പങ്ങളെയും പൂര്‍ണ്ണമായും നിരാകരിക്കുകയും, യുക്തിഭദ്രതയോടുകൂടി പുതിയ സമീപനങ്ങളെ ഇഴചേര്‍ക്കുകയും ചെയ്യുന്നു ണ്ട്. ധീരോദാത്തനും, ധീരലളിതനും, ഉന്നതകുലജാ തനുമായിരിക്കണം നായക നെന്ന സവര്‍ണ്ണ കാഴ്ചപ്പാടിനെ പൊളിച്ചെഴുതി മണ്ണിന്റെ മണവും നിറവുമുള്ള നാടിന്റെ മക്കളെ നോവലിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നതിലൂടെ മാറുന്ന സാമൂഹ്യ വീക്ഷണത്തോട് ചേര്‍ന്നു നില്‍ക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞു എന്നത്  ഈ നോവലിന്റെ പ്രത്യേകതകളി ലൊന്നായി നിരീക്ഷിക്കപ്പെടുന്നു. നൂറ്റാണ്ടു കളായി പരിഹാസത്തിന്റെയും നിന്ദയുടെയും ഭാരം പേറി ജീവിക്കേണ്ടി വന്ന ഒരു ജനതയെ നോവലിന്റെ നായകസ്ഥാനത്ത് നിര്‍ത്തി അവരുടെ നിഷ്‌കളങ്ക വും,  കലര്‍പ്പില്ലാത്തതുമായ ജീവിതം ലളിതമനോഹരമായ ഭാഷാ ശൈലിയില്‍ ആകര്‍ഷകമായ ക്രാഫ്റ്റില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നത്  ഇതിന്റെ മേന്മയാ യി കണക്കാക്കാവുന്നതാണ്.  ആധുനികോത്തരമായ സാഹിത്യസങ്കല്‍പ്പങ്ങളിലൂ ടെയുള്ള ഒരു തീര്‍ത്ഥയാത്രയായാണ് ഈ നോവല്‍ അനുഭവപ്പെടുക.
                 ബഹുജനം എന്നതുകൊണ്ട് നോവലിസ്റ്റ് വിവക്ഷിക്കുന്നത് സവര്‍ണ്ണേതരമായ ഐക്യപ്പെടലിനെയാണ്, ദളിത, ന്യൂനപക്ഷ, പെണ്‍ കൂട്ടായ്മയെയാണ് ബഹു ജനം എന്ന സംജ്ഞയിലൂടെ സംഗ്രഹിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. വര്‍ത്തമാ നകാല ഭാരതീയ ജീവിതത്തില്‍ തൊട്ടു കൂടായ്മയുടെയും അയിത്തത്തിന്റെയും പുതു രൂപങ്ങള്‍ പ്രച്ഛന്ന വേഷത്തില്‍ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതിന്റെ ഉദാത്ത മാതൃകകള്‍ ഈ നോവലില്‍ കാണാന്‍ കഴിയും. തലയറുക്കപ്പെട്ട ശംബുകന്മാ രും, തള്ളവിരല്‍ മുറിക്കപ്പെട്ട ഏകലവ്യന്മാരും, പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലിമാരും പരിഷ്‌കൃത സമൂഹത്തിലും പാതി ലോകത്തിന്റെ പുടവക്കുത്തില്‍ പിടിച്ചുലക്കുന്ന തമ്പുരാന്മാര്‍ക്കു നേരെ ഉയര്‍ത്തിപ്പിടിച്ച ചൂലു കളുമായി പ്രതിഷേധ മതില്‍ തീര്‍ക്കുന്ന പെണ്‍കരുത്തും ഇതില്‍ കാണാം.  അദ്ദേഹത്തിന്റെ കൃതികളുടെ പേരുകള്‍ക്കും ഒരു പ്രത്യേകതയുണ്ട്  തന്റെ ജനനം തന്നെ സമൂഹം ഒരശ്ലീലമായി ആഘോഷിച്ചതിന്റെ രോഷ പ്രകടനമാണ് തന്റെ കൃതികളുടെ നാമകരണങ്ങളിലൂടെ പുറത്തു  വന്നതെന്ന്  നോവലിസ്റ്റ് തന്നെ വെളിപ്പെടുത്തുന്നുണ്ട്.
              വിവര്‍ത്തനം ഒരു സാംസ്‌കാരിക പ്രവര്‍ത്തനമെന്ന നിലയില്‍ ഇക്കാലത്ത്  ഏറെ പ്രാധാന്യം കൈവരിച്ചു കഴിഞ്ഞു. സാഹിത്യ-സാംസ്‌കാരിക വിനിമയ പ്രവര്‍ത്തനങ്ങളില്‍ ഒരു മാധ്യമമെന്ന നിലയില്‍ വിവര്‍ത്തനം ബഹുദൂരം മുന്നോ ട്ടു പോയിരിക്കുന്നു. കേവലം  ഭാഷാപരമായ ഒരു വെച്ചുമാറ്റത്തിലുപരി മറ്റൊരു സാംസ്‌കാരിക മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഗേറ്റ് വെയായിട്ടാണ് വിവര്‍ത്തനം പരിഗണിക്കപ്പെടുന്നത്. മൂലഭാഷയുടെ ശൈലിയും സ്വാഭാവികത യും പരമാവധി നിലനിര്‍ത്തിക്കൊണ്ട് ലക്ഷ്യഭാഷയുടെ പരിസരത്തിനിണങ്ങുന്ന തരത്തിലുള്ള ഒരു വിവര്‍ത്തന രീതി അവലംബിക്കാനാണ്  ശ്രമിച്ചിട്ടുള്ളത്.  ഈ നോവലിന്റെ വിവര്‍ത്തനത്തിന് ശ്രീ ശരണ്‍കുമാര്‍ ലിംബാളെ നേരിട്ടും ഫോണി ലൂടെയും ചെയ്തു തന്ന സഹായസഹകരണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും തിരു ത്തലുകള്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. 2010 മെയ് 13 മുതല്‍ 15 വരെ യുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ചൈത്രം ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്ന ദിനങ്ങള്‍ ഈ നോവലിന്റെ വിവര്‍ത്തന പ്രക്രിയയില്‍ വളരെയേറെ സഹായകരമായിട്ടുണ്ട്. സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നില നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഗുരുസ്ഥാനീയര്‍ക്കും സുഹൃത്തുക്കള്‍ക്കും, കമ്പ്യൂട്ടറിന്റെ  സ്‌ക്രീനില്‍ മലയാളം അക്ഷരങ്ങള്‍ ഓരോ ഓരോന്നായി മിഴിതുറക്കുമ്പേള്‍  ആകാംക്ഷയോടെ നോക്കി നിന്ന ആന്‍സൂര്യക്കും, അനുശ്രീക്കും, അക്കാദമിക്ക് പ്രവര്‍ത്തനങ്ങളില്‍ ശക്തമായ പിന്‍തുണയോടെ എന്നാളും കൂടെ നിന്ന അന്നസാലിക്കും ഏറെ സ്‌നേഹത്തോടെ “ബഹുജനം” സമര്‍പ്പിക്കുന്നു.
                                          
                           ഃഃഃഃഃഃഃഃഃ